Monday, 14 March 2011

ഞാനും ദൈവവും

ഞാന്‍ ദൈവമേ ദൈവമേ എന്നും , 
നീ മകനെ മകനെ എന്നും 
വിലപിച്ചതുകൊണ്ട് ,
തമ്മില്‍ കണ്ടവരല്ല നമ്മള്‍   
പഞ്ഞി മേഘങ്ങള്‍ക്കിടയില്‍
വളഞ്ഞും പുളഞ്ഞും
പാറിക്കളിക്കുമ്പോള്‍ 
യാദൃശ്ചികമായി കണ്ടുമുട്ടിയവരാണ്
നിസ്സഹായതയുടെ മനുഷ്യതുരുത്തുകള്‍ 
കണ്ടിട്ടും കാണാതെ,
മുകളിലേക്കെയ്യുന്ന 
വിലാപങ്ങളുടെ കൂരമ്പേല്‍ക്കാതെ 
ലംബവും തിരശ്ചീനവുമായി
മത്സരിച്ചു പറന്നവര്‍ 

ചുമലിലിടിച്ചു ചിറകൊടിഞ്ഞു 
നിലം തൊട്ടൊരു കിളി
നായാടിപ്പോകും വരേയ്ക്കും 
നഷ്ട്ടപ്പെട്ടൊരു ആകാശം നോക്കി
നിന്നെ ശപിച്ചു 
അത് കേള്‍ക്കെ നമ്മള്‍ ചിരിച്ചു 
കറപ്പും വെളുപ്പുമായൊരു
മേഘത്തില്‍ പൊതിഞ്ഞു
തങ്ങളില്‍ നഷ്ട്ടപ്പെട്ടിട്ടും 
ഞാന്‍ ദൈവമേ ദൈവമേ എന്നും , 
നീ മകനെ മകനെ എന്നും 
വിലപിച്ചതേയില്ല . 




Thursday, 10 March 2011

രാവുറങ്ങുമ്പോള്‍

വ്യഥിത രാവുറങ്ങുമ്പോള്‍ എന്നിലെ മൌനം-
പൊട്ടിച്ചടവി ഉണരാറുണ്ടുള്ളിലെ കലക്കത്തില്‍
മധുര രാഗങ്ങളില്‍ കിളികള്‍ പാടാറുണ്ടവിടെ -
അരുവികള്‍ കളകളമൊഴുകുമനസ്യൂതം

ഉയരും വന്‍മരങ്ങള്‍, ധ്യാനിക്കും -
വാത്മീകങ്ങള്‍ക്കിടയില്‍ ചരിക്കുമ്പോള്‍
പാദങ്ങള്‍ ആര്‍ദ്രമാം നിലത്തെതോടുമ്പോള്‍
ഞാനെന്നെ അറിയാന്‍ തുടങ്ങുന്നു

ഒരു കരി ചിന്നംവിളിച്ചാര്‍ത്തു മദിയ്ക്കും
അതുകേട്ടു കലമ്പും അണ്ണാര്‍ക്കണ്ണന്‍
ഒരു ഞൊടിയില്‍ ഘനഗര്‍ജനത്തില്‍ -
കാടുലയും പിന്നെയുമൊട്ടിട ശാന്തം

വിരിയും മുന്‍പേ നിന്‍റെ ചിറകിന്‍ കീഴില്‍
ഹൃദയസ്പന്ദനം കേട്ടു ഒട്ടിനി ഇരുന്നോട്ടേ
വിടരും ചിറകുമായ് പറക്കാനെനിക്കായി-
ഗഗനം ചമയ്ക്കുന്നുണ്ടരുണന്‍ മേഘത്തോപ്പില്‍

വിശന്നാല്‍ പുഴുവായിലകാര്‍ന്നുമയങ്ങും
ഉറങ്ങുമ്പോള്‍ മുളക്കും ചിറകെന്നില്‍
പറക്കുമ്പോഴെനിക്കായൊരു
ചരിവു പൂത്തിട്ടുണ്ടാം

കുതിച്ചും പാഞ്ഞുമൊരു വഴക്കത്തില്‍
ഉയര്‍ന്നും നിലംതോടാതോടുങ്ങാന്‍ -
മനസ്സില്ലാതോടുകയാവും ചില നിമിഷം
പ്രാണനെ കാക്കാന്‍

പിന്‍തുടരും നേരം ഒരു കൈയ്യകലത്തില്‍
ഇരയെന്നറിഞ്ഞുള്ളം തുടിച്ചു നഖം നീര്‍ത്തി
ഉയരും, നിപതിചച്ചാല്‍ വാലാട്ടി
നടക്കും നിസ്സംഗനായ്‌ ,

മയിലായാടും പിന്നെ കുയിലായ്‌ പാടും
പരലായ് നീന്തിത്തുടിച്ചോഴുകും ഓളക്കയ്യില്‍
വിടരും പൂവായ് താനേ അടരും കായായ്
മരമായ്‌ ഞാനെന്നുള്ളില്‍ വനമായ് വളര്‍ന്നിടും

Tuesday, 22 February 2011

പാടം, എന്‍റെ പെണ്ണ്

കാടുവെട്ടി കടമ്പുവെട്ടി -
കണ്ണുനീറ്റി മണ്ണു നീറ്റി-
കാഞ്ഞമണ്ണില്‍ നീരൊഴുക്കി
കാളപൂട്ടി ഞാറെറിഞ്ഞേ-
മനസ്സെറിഞ്ഞേന്‍ നെല്‍പ്പാടത്ത് 

കാല്‍വഴുക്കും  വരമ്പോരം
കാത്തുനിന്നോള്‍ കണ്‍കഴച്ചേ 
കാടുപൂത്ത മണംതൊട്ടൊരു-
കാറ്റുവന്നെന്‍  കൈപിടിച്ചേ
കാറ്റുതൂവിയ കവുങ്ങിന്‍  പൂ -
മാറിലണിഞ്ഞൊരു പെണ്ണുനിന്നേ-
വേര്‍പ്പുതോറ്റിയ മേനികണ്ടാല്‍   
വെയില്തിളക്കും,നെല്‍പ്പാടത്ത് 

മേലോന്‍റെ മടമ്പുപൊട്ടി -
കാറുപെയ്തേ, കുടിലുപെയ്തേ
പാടമെല്ലാം കടലായേ, അത് തേവി -
തേവിയോന്‍റെ കാല്‍ തിരുമ്മി
കൈകഴച്ചേന്‍ പെണ്ണാളിന്ന്       

കളപറിച്ചേ, ഞാറു പൂത്തേ-
ചെമ്പഴുക്കാ ചാറുതൊട്ടൊരു
ചുണ്ടു ചോന്നതു കണ്ടു-
നാണം കൊണ്ടു വാലന്‍-
കിളിചിലച്ചേന്‍ നെല്‍പ്പാടത്ത്

വയല്‍ വിളഞ്ഞേ, മനം നിറഞ്ഞേ-
വയലു കൊയ്യാന്‍ കിളിയിറങ്ങീ-       
കിളിയെയാട്ടാന്‍ അവളിറങ്ങീ 
അണിവയറില്‍  കതിരുലഞ്ഞേ-
കൊയ്തു കൊയ്തെന്‍-
കൈകഴച്ചേന്‍ നെല്‍പ്പാടത്ത്

Monday, 14 February 2011

നീയും നിലാവും

ചിതറുമീ നിമിഷത്തിനപ്പുറം നീയെന്‍റെ-
ഹൃദയത്തില്‍ വീഴും നിലാവുപോലെ
സഖി നിന്‍റെ മുടി കൊതി അര്‍ദ്രമാമൊരുകാറ്റു
പ്രണയം മണത്തു ചിരിച്ചു പോകും
ഒരു മഴ കനക്കാതെ ഒച്ചയ്ണ്ടാക്കാതെ
തിരി പോലെ പെയ്യും നമുക്ക് ചുറ്റും
വിജനമാമിടനാഴി നിഴലുകള്‍ നാണിച്ചു
ചുവരിന്‍റെ പിന്നില്‍ മറഞ്ഞു നില്‍ക്കും
ഹരിത ഞരമ്പു തുടിച്ച കൈത്തണ്ടില്‍
തഴുകിയരികില്‍ അണച്ച നേരം
അകലെയാ ചരിവില്‍ വിടരുന്ന മാരിവില്‍പ്രഭ
നിന്‍റെ മിഴികളില്‍ പൂത്തു നിന്നു

Sunday, 6 February 2011

എനിക്ക് നിന്നെ അറിയാം

ഭയന്ന്‌ ചിതറിപ്പോയോരാള്‍ക്കൂട്ടത്തില്‍   
എല്ലാ കണ്ണുകളും കണ്ണുകളില്‍ തിരഞ്ഞത് 
വിഹ്വലതകള്‍ അടങ്ങിയൊരു ഇന്ദ്രിയത്തിന്‍റെ
നിതാന്തമാം ശാന്തതയാവണം     
ഒരു കാന്തവീചിയിലൂടെ ഒന്നൊന്നിനെ
ദത്തെടുക്കുംവരെ നമുക്കന്ന്യരായ് തുടരാം

എല്ലാ മൌനവും ഒന്നുചേര്‍ന്നൊരു
നിലവിളിയായി കാതില്‍ പതിഞ്ഞോടുങ്ങും
അപ്പോഴും നാം കാതോര്‍ക്കുന്നതൊരു  -
ഞരക്കത്തിന് വേണ്ടിയെങ്കിലുമാവും
ഓരോ രോദനവും പ്രാര്‍ത്ഥനപോലെ     
ഏറ്റുപാടാന്‍ കൊതിച്ചു നാവുഴലും

ഒടുവില്‍ പിന്നിലേക്കുനടന്നു നാം
തങ്ങളിലുരുമ്മി നില്‍ക്കും,
ആണും, പെണ്ണുമാവാതെ-
നിറവും, മണവുമില്ലാത്ത -
ജീവന്‍റെ ചൂടിനെ അറിയുമൊരു -
ജീവന്‍റെ തുടിപ്പുള്ളിലുയരുമ്പോള്‍
നിന്‍റെ ഉയിരെന്‍റെ ഉയിരെത്തൊടും 
നാം തമ്മില്‍ പറയാതെ അറിയും ...
പിന്നെയും .....പിന്നെയും ...

Monday, 20 December 2010

അവര്‍ തിരയുന്നത്

1 )കല്ലുമുക്കൂത്തി  
പകലറുതിയില്‍ ഇരുളിന്‍റെ മറപറ്റി
നിഴല്‍രൂപങ്ങള്‍ കാലൊച്ചയില്ലാതെ
മെലിഞ്ഞകുഞ്ഞുങ്ങളെ കവച്ചുപോയി-
കിതയ്ക്കുന്ന നിശ്വാസങ്ങളിറക്കിവയ്ക്കും
മണ്ണെണ്ണക്കരിപുരണ്ട ഒറ്റമുറിച്ചുവരില്‍  
ഉടഞ്ഞുപോയൊരു ഫോട്ടോയില്‍ കണ്ണുനട്ട്
ഒരുകല്ലുമൂക്കുത്തി  കിടപ്പുണ്ടാവും
അവര്‍ ആരെയും തേടിച്ചെന്നില്ല

2 )കടുത്തുപോയ മുഖങ്ങള്‍ 
കടുംചേലചുറ്റി പട്ടണവഴികളില്‍ കാത്തുനിന്നു
കടക്കണ്ണാല്‍ കാമമെയ്ത്  ഇരപിടിക്കും
ഒരു നോട്ടത്തില്‍ ചൂളുന്നവനെ
ചായം പുരണ്ടോരുചുണ്ട് വക്രിച്ചു ചിരിക്കും 
വിലപേശി തിരിഞ്ഞു നടന്നാല്‍
ആട്ടി കണ്ണുപൊട്ടിക്കും തന്റെടമുള്ളവര്‍   
അടുപ്പമുള്ളവരോട് കടുത്തുപോയ മുഖങ്ങളുടെ
കൂസലില്ലായ്മക്ക്  പിന്നിലെ   
പിഴച്ചുപോയ ആദര്‍ശങ്ങള്‍ പുലമ്പും
വീര്‍പ്പിച്ച ബലൂണുകള്‍ പോലെയാണവരുടെ മനസ്സ് 
ഹൃദയത്തോട് ചേര്‍ത്തുപിടിച്ച നിശ്വാസങ്ങലേറ്റ്   
ചിലര്‍ പൊട്ടിപ്പൊട്ടി കരയാറുണ്ട്

3 )കരിന്തിരികള്‍ 
കൂട്ടിക്കൊടുപ്പുകാരന്‍റെ  പിന്‍പറ്റി
നഗരത്തിന്‍റെ ലോഡ്ജുമുറികളില്‍    
പ്രതീക്ഷയറ്റ ചില മിഴികളുണ്ട്‌
ഇരമ്പിയാര്‍ക്കുന്നോരുമനസ്സില്‍
വഞ്ചിക്കപ്പെട്ടവളുടെ യാതനകള്‍
പറയാനും ഭയപ്പെടുന്ന വിഴുപ്പുകള്‍
ഒരുമുഴം കയറിലോടുങ്ങിപ്പോകും വരെ
മുനിഞ്ഞുകത്തുന്ന കരിന്തിരികള്‍

4 )ചുവരുകള്‍ വായിക്കുന്നവര്‍   
പാനശാലയുടെ  അരണ്ട മൂലകളില്‍
രാവുണരുമ്പോള്‍ കവിളില്‍ കവളുരസി-
ഒരാട്ടത്തിന് ക്ഷണിക്കുന്നവര്‍
ഒരുകുപ്പി ഷാമ്പയിനില്‍  കുതിര്‍ന്നു
ചുവടുറക്കാതെ മടിയില്‍ വീണു -
ഈരാവു ഞാന്‍  നിനക്ക് സമ്മാനിക്കുന്നെന്നു ചിലര്‍
രാവുപുലരുമ്പോള്‍ ചുവരുകളില്‍
നഷ്ടബോധത്തിന്‍റെ കണക്കുകള്‍ തിരയുന്നത് കാണാറുണ്ട്

Sunday, 19 December 2010

കണ്ണു വയ്ക്കല്ലേ

ഒരു കാറ്റൊപ്പം വന്നു  തലോടിപ്പോകും
മരിച്ചിട്ടില്ലെന്ന്  ഓര്‍മിപ്പിച്ചു  ചില ഓര്‍മ്മകള്‍
ഒറ്റമുറി ലോഡ്ജിന്റെ ജനാലയ്ക്കപ്പുറം
മറഞ്ഞു  നില്‍ക്കും നിഴല്‍ പോലെ
ഒരു പച്ചതുള്ളനോപ്പം വന്നു തുള്ളിവന്നു
പുസ്തകങ്ങള്‍ക്കുമേല്‍ പിടിതരാതെ ഇരിക്കും
കൂവിപ്പോയൊരു തീവണ്ടിയോച്ചക്കൊപ്പം
അശോകച്ചക്രങ്ങള്‍   നീണ്ടു  പരക്കും
ഞാവല്‍പ്പഴം തിന്നു നീലിച്ചൊരു  നാവ് നീട്ടി
കളിക്കൂട്ടുകാരികള്‍ മുടിയാട്ടി ചിരിക്കും
അമ്മൂമ്മപ്പഴം തിരഞ്ഞു  കുന്നുച്ചുറ്റും
കാക്കപ്പൂ തേടി  ഞങ്ങള്‍ കാവുതീണ്ടും ,
കര തോട്ടോരാറു  നിറയും
അതു കണ്ടാല്‍  മനസ്സ് കവിയും
കാറ്റടിച്ചു ചുഴറ്റി എന്‍റെ 
കൂട നിറയെ മാങ്ങാ നിറയും 
പുലരിയാകെ പൂമണക്കും 
ഓര്‍മയില്‍ ഞാന്‍ കുടമറക്കും ,
മഴ നനഞ്ഞു ഞാന്‍ ഊര് ചുറ്റും.
കണ്ണു വയ്ക്കല്ലേ എന്നെ,
കല്ലെറിയല്ലേ നിങ്ങള്‍ , കല്ലെറിയല്ലേ