Sunday, 19 December 2010

നിന്‍റെ വിഷാദകാലത്തിന്

ഇനിനിന്‍ ഞരമ്പറുത്തെന്നില്‍ ബന്ധിക്കുക, വിഷാദ
വിഷലിപ്ത നിണമരിക്കട്ടെ എന്നമര കോശങ്ങള്‍ 
മിഴിയടര്‍ത്തൂ നീയാ മഴരാവിന്‍ വിജനതയില്‍
പെയ്തു തീരട്ടെ ഇനിയതു നിശബ്ദമായ്
പറയരുതടക്കം നീല വഴിനിഴലുകളോടവ 
വഴിവിളക്കപ്പുറം തങ്ങളില്‍ വഞ്ചിച്ചോട്ടെ
വരിക എന്നരികിലീ ഇരവിനാര്‍ദ്രതയിലൊരു
നിശാഗന്ധി പോളനീര്‍ത്തുമൊരു മൃദുസ്വരം  
നമുക്കത്  കതോര്‍ത്തിടാം
മിഴികളെഴുതൂ നീയീ പുതിയ സ്വപ്നങ്ങളാല്‍
പോയിമറയെട്ടേ  കണ്‍തടങ്ങളിന്‍ ഇരുളിമ
ഇലകള്‍ പാതി കൊഴിച്ചു മരങ്ങളും
കുളിരുപേറുമീ  മഞ്ഞിന്‍  ശിശിരവും,
ഒരു ശിലപോലുറഞ്ഞു ഞാനും  
ഒരുസുഷുപ്തിയില്‍ മെനയും കിനാക്കളില്‍
പുതുവസന്തവും, അതില്‍ വിഷാദത്തിന്‍
പടമുരിഞ്ഞൊരു ശലഭമായ് നീയും

No comments:

Post a Comment