Sunday, 19 December 2010

കണ്ണു വയ്ക്കല്ലേ

ഒരു കാറ്റൊപ്പം വന്നു  തലോടിപ്പോകും
മരിച്ചിട്ടില്ലെന്ന്  ഓര്‍മിപ്പിച്ചു  ചില ഓര്‍മ്മകള്‍
ഒറ്റമുറി ലോഡ്ജിന്റെ ജനാലയ്ക്കപ്പുറം
മറഞ്ഞു  നില്‍ക്കും നിഴല്‍ പോലെ
ഒരു പച്ചതുള്ളനോപ്പം വന്നു തുള്ളിവന്നു
പുസ്തകങ്ങള്‍ക്കുമേല്‍ പിടിതരാതെ ഇരിക്കും
കൂവിപ്പോയൊരു തീവണ്ടിയോച്ചക്കൊപ്പം
അശോകച്ചക്രങ്ങള്‍   നീണ്ടു  പരക്കും
ഞാവല്‍പ്പഴം തിന്നു നീലിച്ചൊരു  നാവ് നീട്ടി
കളിക്കൂട്ടുകാരികള്‍ മുടിയാട്ടി ചിരിക്കും
അമ്മൂമ്മപ്പഴം തിരഞ്ഞു  കുന്നുച്ചുറ്റും
കാക്കപ്പൂ തേടി  ഞങ്ങള്‍ കാവുതീണ്ടും ,
കര തോട്ടോരാറു  നിറയും
അതു കണ്ടാല്‍  മനസ്സ് കവിയും
കാറ്റടിച്ചു ചുഴറ്റി എന്‍റെ 
കൂട നിറയെ മാങ്ങാ നിറയും 
പുലരിയാകെ പൂമണക്കും 
ഓര്‍മയില്‍ ഞാന്‍ കുടമറക്കും ,
മഴ നനഞ്ഞു ഞാന്‍ ഊര് ചുറ്റും.
കണ്ണു വയ്ക്കല്ലേ എന്നെ,
കല്ലെറിയല്ലേ നിങ്ങള്‍ , കല്ലെറിയല്ലേ

No comments:

Post a Comment