Sunday 22 January 2012

മരിച്ചു പോയ കിളിയുടെ തൂവല്‍

രാത്രി ..
റോഡൊരു കറുത്ത പാമ്പിനെ പോലെ
ചുറ്റിയും വളഞ്ഞും വെളിച്ചങ്ങള്‍ക്കിടയില്‍
വായും തലയുമില്ലാതൊരു കറുത്ത പാമ്പ്

ഇന്ന് ഏണിയും പാമ്പും കളിയാണ്‌
കോണിപ്പടിയിറങ്ങി 

ചത്ത പ്രാവിനെ -
ഉറുമ്പുകള്‍ അരിച്ചു തീര്‍ക്കുന്നു
കൊഴിയുന്ന  തൂവലുകള്‍
കാറ്റു കൊണ്ടുപോകുന്നു

ആദ്യത്തെ കട്ട കറങ്ങി  വീണു
ഓട്ടോ കയ്യാട്ടി വിളിക്കുന്നു

പാമ്പിന്‍റെ തോലിപ്പുറത്തൂടി 
പാഞ്ഞു പോകുമ്പോള്‍
പണ്ട്;  പണ്ടുകളെക്കാള്‍ പണ്ടുനിന്നൊരു
പെണ്‍സ്വരം കാതിലേക്ക് ..
"മരിച്ചു പോണ കിളികളുടെ
തൂവലുകള്‍ ആരാണെടുക്കുന്നത്?"

തൂവലിനെക്കാള്‍ നനുത്തൊരു പ്രണയം
മിഴികളില്‍ നോക്കി പറയും
"കിളികള്‍  മരിക്കാറില്ലാലോ!!"

ആകാശനീലയുള്ളോരു പൊന്‍മാന്‍ തൂവല്‍
ഹൃദയത്തിലേക്ക് ചേര്‍ത്തൊരു ചോദ്യം
"പിന്നെയീ തൂവലോ?"

"അതോ അവര്‍ ഭൂമിയിലെക്കൊരു
തൂവല്‍ പൊഴിച്ച്  സ്വര്‍ഗത്തിലേക്ക്
പറന്നു പോകും, അതിലൊന്ന് "

അവള്‍  പോകുമ്പോള്‍ കൊഴിച്ച 
തൂവലാണ് ഞാന്‍
ഭാരമില്ലാതെ  പറന്നു പറന്നു
എങ്ങുമെത്താതെ     

പാമ്പിന്‍റെ വാലുതീരുന്നത്   
കോണിച്ചുവട്ടിലാണ്
കുടുസ്സു കോണിപ്പടി
കയറിക്കയറി മുകളിലെത്തുമുന്പൊരു
കാക്കച്ചുണ്ട് കൊത്തിക്കൊണ്ടുപറന്നു
ഏറ്റവും മുകളില്‍ നിന്നും താഴെക്കിടുന്നു

ഭാരമില്ലാതൊരു  തൂവല്‍
ചാഞ്ഞും ചരിഞ്ഞും 
താഴെ
ചത്ത പ്രാവിന്‍റെ ജഡം
ഉറുമ്പുകള്‍ അരിച്ചിട്ടും തീരാതെ

രാത്രി ഇനിയും ബാക്കിയാണ്
ഒരു നനഞ്ഞ തൂവലും

Thursday 19 January 2012

കട്ടില്‍ കാഴ്ചകള്‍


രാത്രി തുടങ്ങുന്നത്
ഈ  മുറിക്കുള്ളില്‍ നിന്നാണ്
ജനാലവിരികളെ
വകഞ്ഞു  ഇരുട്ട്
തൊടിയിലൂടെ
ചെടികള്‍ക്കിടയിലെ
ചീവീടുകളെ ഉണര്‍ത്തിക്കൊണ്ട്
ഒഴുകിപ്പരക്കും.

പാഞ്ഞെത്തുന്നൊരു
തീവണ്ടിയോച്ച ചെകിടിനുള്ളില്‍
പിടച്ചു പിടച്ചു മരിക്കും

ആകാശം തുടങ്ങുന്നത്
വരാന്തയിലെ കയറ്റുകട്ടിലില്‍
അപ്പന്‍റെ  നരച്ച തലമുതലാണ്
നറുനിലാവൊഴുകി പരക്കുമ്പോള്‍
തൊടിയിലെ കാക്കപ്പോന്നൊക്കെ-
" കൂന്താലി എവിടേന്നു  ? "
പിറുപിറുക്കും .

ശവപ്പറമ്പില്‍
നട്ട കുരിശുകളൊക്കെ
ഗോപുരത്തിലെ
കുരിശിനെ നോക്കി
അസൂയപ്പെടും

പുകക്കരി  മറച്ച
തിമിര കാഴ്ചകളില്‍
മാതാവ്‌
അമ്മച്ചി കരയുകയാണോ
എന്നു സംശയിക്കും

ചുമ്മാതൊരു കാറ്റുവന്നു
മണ്ണെണ്ണക്കു -
തീവിലെയെന്നെന്‍റെ
വിളക്കുകെടുത്തും

ഇരുട്ടിന്‍റെ വെളിച്ചത്തില്‍
കുന്നുകയറി
പള്ളിക്കൂടമെന്‍റെ
കട്ടിലിലേക്ക് വരും ...

Tuesday 7 June 2011

ചരിത്രം തിരുത്തുമ്പോള്‍

ഉറുമ്പു മുഖമുള്ളവര്‍ പണിതുയര്‍ത്തുന്ന
നഗരകവാടത്തിലൂടെയാണ്  ഉള്ളില്‍ കടന്നത്‌
നായമുഖങ്ങളുടെ  കണ്ണുവെട്ടിച്ചു
പുസ്തകശാല കണ്ടെത്തി

മഞ്ഞത്തുമ്പി മുഖം ധരിച്ചു
പൂമരചിത്രമുള്ള പുസ്തകച്ചട്ടയിലിരുന്നു
മൂങ്ങമുഖമുള്ള സൂക്ഷിപ്പുകാരെ കബളിപ്പിച്ചാണ്
ചരിത്രപുസ്തകങ്ങല്‍ക്കരികിലെത്തിയത്

ചിതല്‍ മുഖം വീണ്ടെടുത്ത്‌  കതകുതുറന്നത്
ചരിത്രം തിരുത്തിയെഴുതനായിരുന്നു 

കുതിരചിത്രങ്ങള്‍ക്ക് ചെവിനീട്ടി-
നടുവളച്ചു കഴുതകളാക്കി
പാമ്പുകള്‍ക്ക്  ചിറകുകള്‍ വരച്ചു
ഉറുമ്പുകള്‍ക്ക് വാലും  മുയലിനു കൊമ്പും


പിന്‍വഴി തെറ്റിപ്പോയവര്‍ ...
മുന്‍വഴി കാണാതെ ഉഴറുന്നതോര്‍ത്ത്‌  ഊറിച്ചിരിച്ചു
  
ചിതലുകള്‍ നാടു ഭരിച്ചിരുന്നെന്നും     
ചരിത്രം തിരിച്ചു വരുമെന്നും തിരുത്തുമ്പോളാണ്    
ഇരട്ടവാലെന്റെ വരവ്

ചരിത്രത്തില്‍ പങ്കു വേണമെന്ന്
ഹും ഞാനുണ്ടോ വിടുന്നു
ആദ്യം അടിയായി വഴക്കായി ...
പിന്നെ ഞങ്ങള്‍ സന്ധിയായി  ഉടമ്പടിയായി

വടക്കും  പടിഞ്ഞാറും അവനു കൊടുത്തു
ദൈവത്തിനെ   പങ്കിട്ടെടുത്തു

ഒരു ജനതയെ  അവര്‍ അര്‍ഹിക്കുന്നവര്‍
ഭരിക്കുമെന്നു വായിച്ചു ഞങ്ങള്‍
കൈകൊട്ടി ചിരിച്ചു, കെട്ടിപ്പിടിച്ചു ....

Monday 14 March 2011

ഞാനും ദൈവവും

ഞാന്‍ ദൈവമേ ദൈവമേ എന്നും , 
നീ മകനെ മകനെ എന്നും 
വിലപിച്ചതുകൊണ്ട് ,
തമ്മില്‍ കണ്ടവരല്ല നമ്മള്‍   
പഞ്ഞി മേഘങ്ങള്‍ക്കിടയില്‍
വളഞ്ഞും പുളഞ്ഞും
പാറിക്കളിക്കുമ്പോള്‍ 
യാദൃശ്ചികമായി കണ്ടുമുട്ടിയവരാണ്
നിസ്സഹായതയുടെ മനുഷ്യതുരുത്തുകള്‍ 
കണ്ടിട്ടും കാണാതെ,
മുകളിലേക്കെയ്യുന്ന 
വിലാപങ്ങളുടെ കൂരമ്പേല്‍ക്കാതെ 
ലംബവും തിരശ്ചീനവുമായി
മത്സരിച്ചു പറന്നവര്‍ 

ചുമലിലിടിച്ചു ചിറകൊടിഞ്ഞു 
നിലം തൊട്ടൊരു കിളി
നായാടിപ്പോകും വരേയ്ക്കും 
നഷ്ട്ടപ്പെട്ടൊരു ആകാശം നോക്കി
നിന്നെ ശപിച്ചു 
അത് കേള്‍ക്കെ നമ്മള്‍ ചിരിച്ചു 
കറപ്പും വെളുപ്പുമായൊരു
മേഘത്തില്‍ പൊതിഞ്ഞു
തങ്ങളില്‍ നഷ്ട്ടപ്പെട്ടിട്ടും 
ഞാന്‍ ദൈവമേ ദൈവമേ എന്നും , 
നീ മകനെ മകനെ എന്നും 
വിലപിച്ചതേയില്ല . 




Thursday 10 March 2011

രാവുറങ്ങുമ്പോള്‍

വ്യഥിത രാവുറങ്ങുമ്പോള്‍ എന്നിലെ മൌനം-
പൊട്ടിച്ചടവി ഉണരാറുണ്ടുള്ളിലെ കലക്കത്തില്‍
മധുര രാഗങ്ങളില്‍ കിളികള്‍ പാടാറുണ്ടവിടെ -
അരുവികള്‍ കളകളമൊഴുകുമനസ്യൂതം

ഉയരും വന്‍മരങ്ങള്‍, ധ്യാനിക്കും -
വാത്മീകങ്ങള്‍ക്കിടയില്‍ ചരിക്കുമ്പോള്‍
പാദങ്ങള്‍ ആര്‍ദ്രമാം നിലത്തെതോടുമ്പോള്‍
ഞാനെന്നെ അറിയാന്‍ തുടങ്ങുന്നു

ഒരു കരി ചിന്നംവിളിച്ചാര്‍ത്തു മദിയ്ക്കും
അതുകേട്ടു കലമ്പും അണ്ണാര്‍ക്കണ്ണന്‍
ഒരു ഞൊടിയില്‍ ഘനഗര്‍ജനത്തില്‍ -
കാടുലയും പിന്നെയുമൊട്ടിട ശാന്തം

വിരിയും മുന്‍പേ നിന്‍റെ ചിറകിന്‍ കീഴില്‍
ഹൃദയസ്പന്ദനം കേട്ടു ഒട്ടിനി ഇരുന്നോട്ടേ
വിടരും ചിറകുമായ് പറക്കാനെനിക്കായി-
ഗഗനം ചമയ്ക്കുന്നുണ്ടരുണന്‍ മേഘത്തോപ്പില്‍

വിശന്നാല്‍ പുഴുവായിലകാര്‍ന്നുമയങ്ങും
ഉറങ്ങുമ്പോള്‍ മുളക്കും ചിറകെന്നില്‍
പറക്കുമ്പോഴെനിക്കായൊരു
ചരിവു പൂത്തിട്ടുണ്ടാം

കുതിച്ചും പാഞ്ഞുമൊരു വഴക്കത്തില്‍
ഉയര്‍ന്നും നിലംതോടാതോടുങ്ങാന്‍ -
മനസ്സില്ലാതോടുകയാവും ചില നിമിഷം
പ്രാണനെ കാക്കാന്‍

പിന്‍തുടരും നേരം ഒരു കൈയ്യകലത്തില്‍
ഇരയെന്നറിഞ്ഞുള്ളം തുടിച്ചു നഖം നീര്‍ത്തി
ഉയരും, നിപതിചച്ചാല്‍ വാലാട്ടി
നടക്കും നിസ്സംഗനായ്‌ ,

മയിലായാടും പിന്നെ കുയിലായ്‌ പാടും
പരലായ് നീന്തിത്തുടിച്ചോഴുകും ഓളക്കയ്യില്‍
വിടരും പൂവായ് താനേ അടരും കായായ്
മരമായ്‌ ഞാനെന്നുള്ളില്‍ വനമായ് വളര്‍ന്നിടും

Tuesday 22 February 2011

പാടം, എന്‍റെ പെണ്ണ്

കാടുവെട്ടി കടമ്പുവെട്ടി -
കണ്ണുനീറ്റി മണ്ണു നീറ്റി-
കാഞ്ഞമണ്ണില്‍ നീരൊഴുക്കി
കാളപൂട്ടി ഞാറെറിഞ്ഞേ-
മനസ്സെറിഞ്ഞേന്‍ നെല്‍പ്പാടത്ത് 

കാല്‍വഴുക്കും  വരമ്പോരം
കാത്തുനിന്നോള്‍ കണ്‍കഴച്ചേ 
കാടുപൂത്ത മണംതൊട്ടൊരു-
കാറ്റുവന്നെന്‍  കൈപിടിച്ചേ
കാറ്റുതൂവിയ കവുങ്ങിന്‍  പൂ -
മാറിലണിഞ്ഞൊരു പെണ്ണുനിന്നേ-
വേര്‍പ്പുതോറ്റിയ മേനികണ്ടാല്‍   
വെയില്തിളക്കും,നെല്‍പ്പാടത്ത് 

മേലോന്‍റെ മടമ്പുപൊട്ടി -
കാറുപെയ്തേ, കുടിലുപെയ്തേ
പാടമെല്ലാം കടലായേ, അത് തേവി -
തേവിയോന്‍റെ കാല്‍ തിരുമ്മി
കൈകഴച്ചേന്‍ പെണ്ണാളിന്ന്       

കളപറിച്ചേ, ഞാറു പൂത്തേ-
ചെമ്പഴുക്കാ ചാറുതൊട്ടൊരു
ചുണ്ടു ചോന്നതു കണ്ടു-
നാണം കൊണ്ടു വാലന്‍-
കിളിചിലച്ചേന്‍ നെല്‍പ്പാടത്ത്

വയല്‍ വിളഞ്ഞേ, മനം നിറഞ്ഞേ-
വയലു കൊയ്യാന്‍ കിളിയിറങ്ങീ-       
കിളിയെയാട്ടാന്‍ അവളിറങ്ങീ 
അണിവയറില്‍  കതിരുലഞ്ഞേ-
കൊയ്തു കൊയ്തെന്‍-
കൈകഴച്ചേന്‍ നെല്‍പ്പാടത്ത്

Monday 14 February 2011

നീയും നിലാവും

ചിതറുമീ നിമിഷത്തിനപ്പുറം നീയെന്‍റെ-
ഹൃദയത്തില്‍ വീഴും നിലാവുപോലെ
സഖി നിന്‍റെ മുടി കൊതി അര്‍ദ്രമാമൊരുകാറ്റു
പ്രണയം മണത്തു ചിരിച്ചു പോകും
ഒരു മഴ കനക്കാതെ ഒച്ചയ്ണ്ടാക്കാതെ
തിരി പോലെ പെയ്യും നമുക്ക് ചുറ്റും
വിജനമാമിടനാഴി നിഴലുകള്‍ നാണിച്ചു
ചുവരിന്‍റെ പിന്നില്‍ മറഞ്ഞു നില്‍ക്കും
ഹരിത ഞരമ്പു തുടിച്ച കൈത്തണ്ടില്‍
തഴുകിയരികില്‍ അണച്ച നേരം
അകലെയാ ചരിവില്‍ വിടരുന്ന മാരിവില്‍പ്രഭ
നിന്‍റെ മിഴികളില്‍ പൂത്തു നിന്നു